Related Posts with Thumbnails
Google Groups
Subscribe to ബഹറിന്‍ ബുള്ളറ്റിന്‍
Email:

മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010



ന്നലെ (08-01-2010-വെള്ളിയാഴ്ച) ഗുദൈബിയയിലെ സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റില്‍ വെച്ചു നടന്ന ബഹറിന്‍ ബൂലോഗമീറ്റ്-2010 ഗംഭീര വിജയം. ബഹറിനിലെ ഒട്ടുമിക്ക ബ്ലോഗേഴ്സും ഒത്തു ചേര്‍ന്ന സൌത്ത് പാര്‍ക്കിലെ ഹാള്‍, മീറ്റു തുടങ്ങുന്നതിനു നിശ്ചയിച്ചിരുന്നതിനേക്കാള്‍ അരമണിക്കൂര്‍ മുന്‍പു തന്നെ പ്രതീക്ഷിച്ചതിലധികം പേരെകൊണ്ട് നിറഞ്ഞിരുന്നു. മീറ്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ നട്സ് പ്രതീക്ഷിച്ച മുഴുവന്‍ പേരും എത്തിച്ചേരുമോ എന്ന ടെന്‍ഷനില്‍ നിന്നും പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് മീറ്റിന്റെ പ്രധാന പരിപാടിക്രമങ്ങളിലേക്ക് കൃത്യം 8 നു തന്നെ രംഗപ്രവേശം ചെയ്യപ്പെട്ടത്.

ബഹറിന്‍ ബ്ലോഗറായ ടി.എസ് നദീറിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് 2 മിനുട്ട് മൌനാചരണത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് പുതുതായി മീറ്റിനു വരുന്ന ബ്ലോഗര്‍മാര്‍ക്കു വേണ്ടി പരസ്പരം പരിചയപ്പെടുത്തലും അതിനു ശേഷം ബ്ലോഗര്‍മാരാല്‍ നയിക്കപ്പെടുന്ന സേവ് മുല്ലപ്പെരിയാര്‍ ആശയത്തിനോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്  8 മിനിട്ട് ദൈര്‍ഘ്യം വരുന്ന വീഡിയോക്ലിപ്പ് പ്രദര്‍ശിപ്പിക്കലും നടന്നു. മറ്റു വേദികളില്‍ മുല്ലപ്പെരിയാര്‍ ഇഷ്യു ചര്‍ച്ചചെയ്യപ്പെടുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടി ബൂലോകത്തിന് എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച്  ചര്‍ച്ചയും ഉണ്ടായി.


മലയാളത്തിലേക്ക് ഒരു പുതിയ വെബ്സൈറ്റുകൂടി വരുന്നതിന്റെ ഔപചാരിക ഉദ്ഘാടനത്തിനുകൂടി ബഹറിന്‍ മീറ്റ്-2010 വേദിയായി. സാജുവിന്റെ ബ്ലോഗ്ഗായ ‘മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍’ ആണ് ഇനി പുതിയ ഡൊമൈനില്‍ http://nattapiranthukal.com/ എന്ന അഡ്രസില്‍ ലഭ്യമാകുക.

ഈ വര്‍ഷത്തെ ജാലകം അവാര്‍ഡ് ലഭിച്ച നചികേതിന്റെ കഥയും(അവര്‍ക്കിടയില്‍...?) ബാജിയുടെ കഥാസമാഹാരവും അവലോകനം ചെയ്തു  കൊണ്ട് ശ്രീ പ്രശാന്ത് സംസാരിച്ചു.തുടര്‍ന്ന് ഗസല്‍ സംഗീത വിരുന്നും‍, കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കവിതകളും നാടന്‍പാട്ടും സിനിമാപാട്ടുകളും കൊണ്ട്  ഹാള്‍ സംഗീതമുഖരിതമാകുകയായിരുന്നു. മീറ്റിനും ഈറ്റിനും ഒടുവില്‍ 10.30 മണിയോടെ പലരും സ്ഥലം വിടാന്‍ തുടങ്ങിയെങ്കിലും യഥാര്‍ത്ഥമീറ്റ് ആരംഭിച്ചത് പിന്നീടായിരുന്നു എന്നു പറയാം. പാട്ടുകാര്‍ക്കും കേള്‍വിക്കാര്‍ക്കും ഇടയിലുണ്ടായിരുന്ന സ്റ്റേജിന്റെ വ്യത്യാസം ഇല്ലാതാകുകയും വട്ടം ചേര്‍ന്നിരുന്ന് എല്ലാവരും പാ‍ട്ടിന്റെ ഭാഗമായി മാറുകയുമായിരുന്നു പിന്നീട്. മണിക്കൂറുകള്‍ പിന്നിട്ടു.  ഹാള്‍ ഒഴിഞ്ഞു കൊടുക്കേണ്ടതുകൊണ്ട് സമയത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതിന്റെ സങ്കടത്തിലായിരുന്നു 12.30 ഓടെ പിരിഞ്ഞു പോകുമ്പോള്‍ ഓരോരുത്തരും. നിബു-സിംസി ദമ്പതിമാര്‍, രാജഗോപാല്‍, സദാക്കത്ത്, അഖിലേഷ്(വയലിന്‍), മനോജ് തുടങ്ങി നട്ടപ്പിരാന്തന്‍(സാജു) വരെ പാട്ടിന്റെ വഴിയില്‍ മികച്ച ഫോമിലായിരുന്നു.


നട്ടപ്പിരാന്തന്‍ പാടുന്നു





മറ്റു പാട്ടുകാര്‍






മീറ്റിനിടെ ചില നിമിഷങ്ങള്‍






 



കൂടുതല്‍ പടങ്ങള്‍ ഇവിടെ
റിപ്പോര്‍ട്ട് ഇവിടെ


കൂടുതല്‍ വായനക്ക്...

നാടകോത്സവം - ഭരത് മുരളി അനുസ്മരണ നാടകമത്സരം - 2010


ഹറിന്‍ കേരളീയ സമാജം നാടകോത്സവത്തിന് ഇന്ന്(06-01-2010) തുടക്കമാകും. അന്തരിച്ച പ്രശസ്ത നടന്‍ ഭരത് മുരളിയുടെ അനുസ്മരണാര്‍ത്ഥം ‘ഭരത് മുരളി അനുസ്മരണ നാടകമത്സരം-2010’ ന് സമാജം ഹാളില്‍
തിരശീലയുയരുന്നത് സുധി പുതുവെയ്പ്പ് സംവിധാനം ചെയ്യുന്ന മുഖം എന്ന നാടകത്തോടു കൂടിയായിരിക്കും. സമയം രാത്രി 8 മണി. രണ്ടു നാടകങ്ങള്‍ വീതമായിരിക്കും ദിവസേന അരങ്ങിലെത്തുക. ഇന്നത്തെ രണ്ടാമത്തെ നാടകം രാത്രി 9 മണിക്ക് ആരംഭിക്കും. നാടകം - ദാഹം.

മറ്റു നാടകങ്ങള്‍
ജനുവരി 7ന് വ്യാഴാഴ്ച
രാത്രി 8 മണിക്ക് പെരുവഴിയമ്പലം
രാത്രി 9 മണിക്ക് ദൈവത്താര്‍

ജനുവരി 10ന് ഞായറാഴ്ച
രാത്രി 8 മണിക്ക് സാനുക്കളില്‍ ചോരത്തുള്ളികള്‍
രാത്രി 9 മണിക്ക് രാരിച്ചന്‍ എന്ന സാദാ പൌരന്‍

ജനുവരി 11ന് തിങ്കളാഴ്ച
രാത്രി 8 മണിക്ക് ശത്രു
രാത്രി 9 മണിക്ക് ദത്തുപുത്രന്‍

ജനുവരി 12ന് ചൊവ്വാഴ്ച രാത്രി അവാര്‍ഡ് ദാനം
കൂടുതല്‍ വായനക്ക്...

ബഹറിന്‍ ബ്ലോഗേര്‍സ് മീറ്റ്‌ - 2010


2010 ലെ ആദ്യ ബഹറിന്‍ ബൂലോകമീറ്റ് ജനുവരി 8 ന് വെള്ളിയാഴ്ച ഗുദേബിയയിലെ സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ വച്ച് ചേരും. വൈകീട്ട് 7.30 ന് ആയിരിക്കും മീറ്റ് ആരംഭിക്കുക.

നവാഗതരായ ബ്ലോഗ്ഗേഴ്സിനെ പരിചയപ്പെടുന്നതിനോടൊപ്പം, പുതുതായി പുസ്തകം പ്രസാധനം ചെയ്ത ബാജി ഓടംവേലി, ജാലകം ചെറുകഥാ അവാര്‍ഡിനു അര്‍ഹനായ ബിജു (നചികേതസ്) എന്നിവരെ മീറ്റില്‍ അനുമോദിക്കും. കേരളത്തിന്റെ മുഖ്യ ഭീഷിണിയായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയറിയിച്ചുകൊണ്ടുള്ള “സേവ്കേരള“ എന്ന ഓഡിയോ വിഷ്വല്‍ പ്രോഗ്രാം മീറ്റിലെ പ്രധാന ഇനമാകും. കുട്ടികളുടെയും ബ്ലോഗു കുടുംബാം‌ഗങ്ങളുടെയും കലാപ്രകടനങ്ങളോടെയാകും മീറ്റിനു തുടക്കമാകുക.

എന്നാല്‍, മറ്റു ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ ഈ മീറ്റു വേദിയാകും എന്ന പ്രതീക്ഷയിലാണ് ബഹറിന്‍ ബുലോകം എന്ന് മീറ്റിന്റെ ഒരു പ്രധാന സംഘാടകനായ സജി മാര്‍ക്കോസ് അറിയിച്ചു.

ലാഭം മാത്രം ലാക്കാക്കി പുത്തന്‍ കച്ചവട തന്ത്രങ്ങള്‍ മെനയുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ നിത്യ ജീവിതത്തിന്റെ നല്ല സമയം അപഹരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു, ചിന്തയ്ക്കും, സംവാദങ്ങള്‍ക്കും സ്വതന്ത്ര ചര്‍ച്ചക്കുമായി അല്പ സമയം കണ്ടെത്തേണ്ടതുണ്ട്. നിശ്ചിത സമയങ്ങളില്‍ ഒത്തുകൂടുന്ന ഒരു ചര്‍ച്ച വേദി സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ വിഷയത്തില്‍ ഒരു പുത്തന്‍ കാല്‍‌വെയ്പ്പ് ആരംഭിക്കുവാന്‍ ഈ കുടുംബ സംഗമം ഇടയാകണം. ഒരു ശരാശരി മലയാളി എന്തു ചിന്തിക്കണം, എവിടം വരെ കാണണം എന്നു നിശ്ചയിക്കുന്ന നിലയിലേക്കു മാധ്യമങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. കുടുംബ ജീവിതത്തിലെ നുള്ളു നുറുങ്ങു നിമിഷങ്ങളേപ്പോലും വിലയ്ക്കെടുത്ത മാധ്യമങ്ങള്‍ അറിയാതെ നമ്മെ മറ്റേങ്ങോട്ടോ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. കൊമേഴ്സ്യല്‍ ബ്രേക്കിടയില്‍ വീ‍ണുകിട്ടുന്ന‘സീറോ അവറി‘ല്‍ വീട്ടുകാര്യങ്ങളെല്ലാം ചുരുക്കത്തില്‍ അവതരിപ്പിക്കേണ്ട ഗതികേട് വന്നിരിക്കുന്നു. എന്നാല്‍ വാര്‍ത്തയില്‍ കുരുക്കിയിട്ട്, മലയാള മനസ്സിന്റെ ക്രിയാത്മകതയേയും വായനയേയും നശിപ്പിക്കുന്ന പുത്തന്‍ മാധ്യമങ്ങളില്‍ നിന്നും വേറിട്ട് , മറ്റൊന്നിനും ആയില്ലെങ്കിലും, അല്പം സമയം വെറുതെ ചിലവഴിക്കുവാനെങ്കിലും ഇത്തരം സൌഹൃദ വേദി ഉപകരിക്കുമന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.


കൂടുതല്‍ വായനക്ക്...

സാറാടീച്ചര്‍ - ഷൈജുവിന്റെ പെയിന്റിങ്ങ്

പ്രേരണയുടെ ആഭിമുഖ്യത്തില്‍ നടന്ന കഥാക്യാമ്പില്‍ വെച്ച് ഷൈജു തത്സമയം തന്റെ ക്യാന്‍‌വാസിലേക്ക് സാറാജോസഫിനെ പകര്‍ത്തിയപ്പോള്‍



ഷൈജുവിന്റെ മറ്റൊരു പെയിന്റിങ്ങ്



കൂടുതല്‍ വായനക്ക്...

ജയ്ഹിന്ദ് ടി.വി ബഹറിന്‍ ചാപ്റ്റര്‍ ഒന്നാം വാര്‍ഷികവും ഫ്യൂഡല്‍ സംസ്കാരത്തിന്റെ പ്രതിഫലനവും.

മുനിദൃഷ്ടി

ജയ്ഹിന്ദ് ടിവി ബഹറിന്‍ ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികം ഇന്നലെ (17-12-09) ഇന്‍ഡ്യന്‍സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടിയില്‍ മാതൃസംഘടനയുടെ എല്ലാ ഗുണഗണങ്ങളേയും അനുകരിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. 6.30 ന് തുടങ്ങേണ്ടിയിരുന്ന
പ്രോഗ്രാം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസന്‍, ജനാതാദളിന്റെ വീരന്‍, മാതൃഭൂമിയില്‍ നിന്ന് പിവി ചന്ദ്രന്‍, സിനിമാതാരം ശരത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 9.30 ഓടെ ആരംഭിച്ചു.

ഫ്യൂഡല്‍ മനോനിലയില്‍ നിന്നും മോചിതമാകാത്ത ഒരു സംസ്കാരത്തിന്റെ പ്രതിഫലനമായിരുന്നു പിന്നീടങ്ങോട്ടുള്ള കാഴ്ചകളില്‍ നിറഞ്ഞുനിന്നത്. ആശ്രിതരായവര്‍ ആശ്രിതവത്സരരായ ജന്മിമാരെ പൂര്‍ണ്ണമായി സംതൃപ്തരാക്കിയില്ല എന്ന ഭയത്തില്‍ നന്ദി പറച്ചിലിന്റെ, മറന്നു പോയവര്‍ക്ക് വീണ്ടും വീണ്ടും പറച്ചിലിന്റെ ബഹളം. വേദി നിരന്നു നിന്ന നീണ്ട നേതൃനിര.

ഏഴുമണിയോടെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞത് കെ.എല്‍ ശ്രീറാം, ഗായത്രി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സംഗീതമാസ്വദിക്കാനായിരുന്നെന്നത് സൌകര്യപൂര്‍വ്വം മറന്നു, സംഘാടകര്‍. ഫ്രീയായിട്ടല്ലേ, ഞങ്ങളുടെ സൌകര്യത്തിനു കാണട്ടെ എന്ന നേരത്തെ പറഞ്ഞ മനോഭാവം. കാണികളെ വേണ്ട, വലിയ കലാകാരന്മാരെ അവര്‍ അളന്നെടുക്കുന്ന സ്കെയില്‍ വെറും പ്രതിഫലം നല്‍കുന്ന പണത്തിന്റെ മൂല്യമായിപ്പോയല്ലോ എന്ന് സങ്കടപ്പെടേണ്ടിയിരിക്കുന്നു.

ബാലെ നാടകം സംഘടിപ്പിക്കുന്നവരെ പിടിച്ച് വലിയ പ്രോഗ്രാമുകളുടെ സംഘാടകരാക്കിയാല്‍ അങ്ങിനെയിരിക്കും. പുലരുവോളം പരിപാടി നീളും. ആട്ടക്കാരികളും പാട്ടുകാരുമായ മക്കളുള്ള എല്ലാ തന്തവ്യവസായികളേയും തൃപ്തരാക്കണമെങ്കില്‍ ശ്രീരാമെന്നെല്ല ത്രേതായുഗത്തില്‍ നിന്നും സാക്ഷാല്‍ ശ്രീരാമന്‍ തന്നെ വന്നാലും കാ‍ത്തുനില്‍ക്കുകയേ നിവൃത്തിയുള്ളൂ.

ഒടുവില്‍ 12.30ന് ഫ്യൂഷന്‍ അവതരിപ്പിക്കുമ്പോള്‍ നാട്ടിലെ സമയത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കലാകാരന്മാര്‍ പുലര്‍ച്ചെ 3 മണിയിലായിരിക്കും. എത്ര പണമുണ്ടായാലെന്താ, കോട്ടും ടൈയ്യും കെട്ടിയാലെന്താ, മനുഷ്യരെ, സംസ്കാരത്തെ, കലയെ ഒക്കെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തി മനസിനില്ലെങ്കില്‍....

മൌനി....
കൂടുതല്‍ വായനക്ക്...

പുസ്തകോത്സവത്തിന് തുടക്കമായി

പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം’09 ന് തുടക്കമായി. ഇന്നലെ(16-12-09) വൈകീട്ട് സൌത്ത്പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍
പ്രശസ്ത നാടക രചയിതാവും സവിധായകനുമായ മനോജ് കാന പുസ്തകപ്രദര്‍ശനത്തിന്റേയും വില്പനയുടേയും ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഇന്നലെ അന്തരിച്ച പ്രശസ്ത ഏഴുത്തുകാരി റോസിതോമസിനെ അനുസ്മരിച്ച് പത്തുനിമിഷം മൌനമാചരിച്ചതിനു ശേഷമായിരുന്നു പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നടന്നത്. ഉത്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കേരളത്തിന്റെ പ്രിയ സാഹിത്യകാരി സാറാജോസഫ്
സന്നിഹിതയായിരുന്നു. രാംദാസും അഖിലേഷും ഒരുമിച്ചവതരിപ്പിച്ച സംഗീതവിരുന്നായിരുന്നു പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. സംഗീത വിരുന്നിനു ശേഷം സാറടീച്ചര്‍ മാധവിക്കുട്ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം’09 ന് തുടക്കമായി. ഇന്നലെ(16-12-09) വൈകീട്ട് സൌത്ത്പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത നാടക രചയിതാവും സവിധായകനുമായ മനോജ് കാന പുസ്തകപ്രദര്‍ശനത്തിന്റേയും വില്പനയുടേയും ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഇന്നലെ അന്തരിച്ച പ്രശസ്ത ഏഴുത്തുകാരി റോസിതോമസിനെ അനുസ്മരിച്ച് പത്തുനിമിഷം മൌനമാചരിച്ചതിനു ശേഷമായിരുന്നു പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നടന്നത്. ഉത്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കേരളത്തിന്റെ പ്രിയ സാഹിത്യകാരി സാറാജോസഫ് സന്നിഹിതയായിരുന്നു. രാംദാസും അഖിലേഷും ഒരുമിച്ചവതരിപ്പിച്ച സംഗീതവിരുന്നായിരുന്നു പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. സംഗീത വിരുന്നിനു ശേഷം സാറടീച്ചര്‍ മാധവിക്കുട്ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

മൂന്നു എഴുത്തുകാരുടെ ജന്മശതാബ്ദി വര്‍ഷമാണ് 2009 എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടു തുടങ്ങിയ സാറടീച്ചര്‍; ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നീ ‘എഴുത്തുകാരി‘കളുടേതായതിനാലാകണം ജന്മശതാബ്ദി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന സന്ദേഹം പ്രകടിപ്പിച്ചു. ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം, കടത്തനാട്ട് മാധവിയമ്മ എന്നിവരിലൂടെ തുടങ്ങി, പുരുഷന്റെ പെണ്‍പക്ഷ വീക്ഷണം, സ്ത്രീ വിമോചനം എന്നീ വിഷയങ്ങളിലൂടെ മാധവിക്കുട്ടിയിലേക്ക് ഒഴുകിയെത്തുന്നതായിരുന്നു ടീച്ചര്‍ നടത്തിയ പ്രഭാഷണം.

സ്ത്രീ വിമോചനത്തിനുവേണ്ടി ആവലാതിപ്പെടുന്ന പുരുഷനുപോലും പരിമിതികളുണ്ടെന്ന് ഉദാഹരണം നിരത്തി വ്യക്തമാക്കിയ ടീച്ചര്‍ സ്ത്രീവിമോചനം അവളുടെ തന്നെ സ്വത്വബോധത്തില്‍ നിന്നാരംഭിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. താന്‍ അകപ്പെട്ടിരിക്കുന്ന കൂട് ആരെങ്കിലും വന്ന് തുറന്നു തരേണ്ടതല്ല, മറിച്ച് തന്റെ തന്നെ ചിറകുകള്‍ കൊണ്ട് തച്ചുതകര്‍ക്കേണ്ടതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

വളരെ കുറച്ചു മലയാള പദങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന മാധവിക്കുട്ടി ആ പദങ്ങളെ തേച്ചുമിനുക്കി തേച്ചുമിനുക്കി സൌന്ദര്യവതിയാക്കിയെടുക്കുകയായിരുന്നു മലയാളസാഹിത്യത്തില്‍. അവരുടെ സ്ത്രീപക്ഷ വീക്ഷണം പുരുഷനെ സൌന്ദര്യത്തിലേക്കാകര്‍ഷിക്കുക എന്നതായിരുന്നു. യുദ്ധം, ആക്രമണം, കീഴടക്കല്‍, വിജയം എന്നിവക്കു വേണ്ടി പുറത്തേക്ക്...പുറത്തേക്ക് എന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുരുഷനെ സൌന്ദര്യം, സ്നേഹം, ആകര്‍ഷണം എന്നിവകൊണ്ട് അകത്തേക്ക്... അകത്തേക്ക് എന്ന് തന്നിലേക്ക്, ഭൂമിയിലേക്ക്, വിത്തിലേക്ക്, വിളയിലേക്ക് സര്‍വ്വവിധ ജീവജാലങ്ങളിലേക്ക്, ജൈവതയിലേക്കു തന്നെയും തിരിച്ചുപിടിക്കുക എന്ന കാഴ്ചയാണ് എഴുത്തിലൂടെ അവര്‍ നമുക്ക് മുന്നിലേക്ക് നീട്ടിയത്. അതുകൊണ്ടു തന്നെയാണ് മാധവിക്കുട്ടി മലയാളിയായ ഏതാണിനും പെണ്ണിനും ഒരുപോലെ സ്വീകാര്യയാകുന്നത്. കല്പനകളുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ലോകത്തില്‍ ഏതു കല്പന ഏതു യാഥാര്‍ത്ഥ്യമെന്നു തിരിച്ചറിയാനാവാ‍ത്തവിധം ഇഴുകിച്ചേര്‍ന്നതായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. അവസാന കാലഘട്ടത്തില്‍ അവര്‍തന്നെ അത് സമ്മതിച്ചിട്ടുമുണ്ട്; ടീച്ചറുടെ വാക്കുകള്‍ അങ്ങിനെ പെയ്തുകൊണ്ടേയിരുന്നു.

ടീച്ചറുടെ പ്രസംഗത്തിനുശേഷം മനോജ് കാന പുതിയ കാലത്തിന്റെ വായന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വാചാലനായി. അതിനു ശേഷം ബഹറിനിലെ 15-ഓളം കവികള്‍ അവരുടെ കവിതകള്‍ അവതരിപ്പിച്ചു. ഒടുവില്‍ പുസ്തകപ്രദര്‍ശനത്തിന്റെയും വില്പനയുടേയും ഉത്ഘാടനത്തിനു ശേഷം, നീണ്ടകാത്തിരിപ്പിനൊടുവില്‍ ഗള്‍ഫുകാരനു വന്നു ചേരുന്ന ഒരു മഴയെ ആഘോഷിക്കുമ്പോലെ പുസ്തകങ്ങളെ തന്റേതാക്കാനുള്ള മത്സരമായിരുന്നു പങ്കെടുത്തവരില്‍. എന്നാല്‍ കഥ, കവിത തുടങ്ങി ഫിക്ഷനുകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ഒരു പുസ്തക തെരഞ്ഞെടുപ്പായിരുന്നു പ്രേരണയുടേതെന്നത് നേരിയ തോതില്‍ കല്ലുകടിയായി.

പുസ്തകോത്സവത്തോടനുബന്ധിച്ച് ഷൈജു, നിത്യ എന്നിവരടങ്ങിയ ടീമിന്റെ ചിത്രപ്രദര്‍ശനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മൂന്നുദിവസങ്ങളിലായിട്ടാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്തോ-ബഹറിന്‍ സാംസ്കാരിക സംഗമം, കഥാപഠന കളരി എന്നിവ വരും നാളുകളില്‍ പുസ്തകോത്സവത്തെ ഏറെ മഹത്തരമാക്കും.
കൂടുതല്‍ വായനക്ക്...

Followers

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP